തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്നത് മനഃപൂര്‍വ്വമാണെന്നും കേസില്‍ ഡിവൈ.എസ്.പി. ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനിടെ ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിയെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് സനലിന്റെ ഭാര്യ ഇന്ന് രാവിലെ എട്ടു മണി മുതല്‍ സനൽ കാറിടിച്ചു വീണ സ്ഥലത്ത് ഉപവാസ സമരം നടത്തും.