ന്യൂ ഡൽഹി: റഫാല്‍ ഇടപാടില്‍ ദസോ കമ്പനി കോടിക്കണക്കിന് രൂപയുടെ അധികലാഭം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണു കണക്കുകൾ സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്. 41.42% അധികവിലയ്ക്കാണ് മോദി സര്‍ക്കാരിന്റെ കാലത്ത് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 126 വിമാനങ്ങൾ വാങ്ങാനായിരുന്നു യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ എൻഡിഎ സർക്കാർ 36 എണ്ണം മാത്രം വാങ്ങാന്‍ തീരുമാനിച്ചതാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടാകാന്‍ കാരണം.
ഇന്ത്യന്‍ സേനയ്ക്ക് അനുയോജ്യമായ രീതിയില്‍ വിമാനത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് 1300 മില്യണ്‍ യൂറോയാണ് ധാരണ പ്രകാരം നിശ്ചയിച്ചത്. പിന്നീട് എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വിമാനങ്ങളുടെ എണ്ണം 36 ആയി നിശ്ചയിച്ചെങ്കിലും ദസോ കമ്പനിക്ക് കൊടുക്കാമെന്ന് നിശ്ചയിച്ച മൊത്തം തുകയില്‍ മാറ്റമുണ്ടായില്ല. ഇതോടെ വിമാനം ഒന്നിന് 186 കോടി രൂപ വീതം അധികമായി കമ്പനിക്ക് ലഭിച്ചു.
എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ഉണ്ടാക്കിയ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ദസോ കമ്പനിക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ അമിതലാഭം ഉണ്ടാക്കിക്കൊടുത്തു എന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഇത് മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം നടപ്പാക്കിയ പദ്ധതിയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് പി.ചിദംബരത്തിന്റെ ആരോപണം. വ്യോമസേന ആവശ്യപ്പെട്ട 126 വിമാനങ്ങളും വാങ്ങാതെ ദേശീയ സുരക്ഷയെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ കരാറിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.