എറണാകുളം: അടിച്ചു കയറിയ വെള്ളത്തിനെ തടുക്കാന്‍ ശ്രീലക്ഷ്മിയുടെ കുഞ്ഞു വീടിനായില്ല. ഒഴുകിപ്പോയ വെള്ളത്തോടൊപ്പം അവളുടെ വീടും പോയി. കൂടെ പഠിക്കുന്ന പുസ്തകങ്ങളും ബാഗും യൂണിഫോമും. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ പേടിച്ചു കരഞ്ഞു. ഇനി ഒരിക്കലും പഠിക്കാന്‍ പറ്റില്ലെന്നു കരുതി. കരഞ്ഞുറങ്ങി അമ്മയോടൊപ്പം ക്യാമ്പിലേക്കു പോയ അഞ്ചാം ക്ലാസുകാരി. പക്ഷേ, അവള്‍ക്കിപ്പോള്‍ പേടിയില്ല. വെള്ളം കയറിയപ്പോള്‍ വന്ന പകപ്പ് മാറി. പുസ്തകങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ സങ്കടങ്ങളും തീര്‍ന്നു. സ്കൂളില്‍ നിന്നും പുതിയ പുസ്തകങ്ങള്‍ കിട്ടി. യൂണിഫോമും ബാഗും കിട്ടി. പ്രതീക്ഷയുടെ പുഞ്ചിരിയില്‍ തകര്‍ന്ന വീടിനു മുമ്പിലിരുന്ന് അവള് പറയുന്നു ‘ഒട്ടും പേടിയില്ല; എല്ലാം ശരിയാകും. നെടുമ്പാശ്ശേരി പഞ്ചായത്തിലെ ചൂണ്ടാംതുരുത്ത് വീട്ടില്‍ ഷിബുവിൻ്റെ മകളാണ് ശ്രീലക്ഷ്മി. മൂഴിക്കുളം സെന്റ് മേരീസ് യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി.
പൊയ്ക്കാട്ടുശ്ശേരി ഗവ.എല്‍.പി സ്കൂളില്‍ നിന്നും നാലാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റായി പഠിച്ചു വന്ന ശ്രീലക്ഷ്മിക്ക് സങ്കടമായത് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ്. പാല്‍വിറ്റ് വീട് നോക്കുന്ന അമ്മയ്ക്ക് പുതിയതൊന്നും വാങ്ങാന്‍ കഴിവില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷേ ക്ലാസു തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അവള്‍ക്ക് എല്ലാം ലഭിച്ചു. ആദ്യം ബാഗ് അതിനു ശേഷം യൂണിഫോം ഇന്നലെ പുസ്തകങ്ങളും.
പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ പുസ്തങ്ങള്‍ എത്തിക്കണമെന്നത് സര്‍ക്കാരിൻ്റെ നിര്‍ബന്ധമായിരുന്നു. മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇന്നലെ പുസ്തകങ്ങള്‍ കൈമാറി. സര്‍ക്കാര്‍, അണ് എയ്ഡഡ് മേഖലയിലെ സ്കുളുകളിലെ പുസ്തക വിതരണമാണ് ഇന്നലെ നടന്നത്. എയ്ഡഡ് മേഖലയിലെ പുസ്തകങ്ങള്‍ പിന്നീട് കൈമാറും.
വീട് തകര്‍ന്നപ്പോള്‍ മക്കളുടെ പഠിപ്പിനെക്കുറിച്ചു തന്നെയായിരുന്നു ആശങ്കയെന്ന് ശ്രീലഷ്മിയുടെ അമ്മ അമ്പിളി പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മകന് ശ്രീരാഗിനും പുതിയ പുസ്തകങ്ങള്‍ കിട്ടി. സര്‍ക്കാരിൻ്റെ സഹായം കൊണ്ട് കുട്ടികളുടെ പഠിപ്പിൻ്റെ കാര്യത്തില്‍ ആശങ്ക മാറി. മറ്റു പ്രശ്നങ്ങളും ഉടന്‍ മാറുമെന്ന വിശ്വാസമുണ്ട്.