ആലപ്പുഴ: ഒരു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പായിപ്പാടന് ചുണ്ടന് വീണ്ടും ജലരാജാവ്. നെഹ്റു ട്രോഫി ജലോത്സവത്തില്‍ ജയിംസ്കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന് ചുണ്ടനാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ രണ്ടാമതെത്തിയപ്പോള്‍ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആര്.നായര്‍), ചമ്പക്കുളം (എന്‍സിഡിസി ബോട്ട്ക്ലബ് കുമരകം, മോന്‍സ് കരിയംപള്ളിയിൽ) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
പുന്നമടക്കായലില്‍ ഏറ്റവും അധികം വള്ളങ്ങള്‍ മല്‍സരിച്ച ജലമാമാങ്കമായിരുന്നു അരങ്ങേറിയത്. 2005, 2006, 2007 വര്‍ഷങ്ങളിലായി ഹാട്രിക് പൂര്‍ത്തിയാക്കിയശേഷം പിന്നാക്കം പോയ പായിപ്പാടന്റെ തിരിച്ചുവരവു കൂടിയാണിത്. 25 ചുണ്ടനുകളും വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, തെക്കനോടി വിഭാഗങ്ങളിലായി 56 ചെറുവള്ളങ്ങളുമാണ് ഇന്ന് പുന്നമടയില്‍ അങ്കത്തിനിറങ്ങിയത്. എല്ലാവര്‍ഷവും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ആധുനിക സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടാണ് ഇത്തവണ ജലോത്സവം നടന്നത്.
ചുണ്ടൻ വള്ളങ്ങളുടെ ആവേശപ്പോരാട്ടം കണ്ട ഹീറ്റ്സിനൊടുവില്‍ നിലവിലെ ചാംപ്യന്മാരായ ഗബ്രിയേലും ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരായ കാരിച്ചാലും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. എന്നാല്‍, ഒന്നാം ലൂസേഴ്സ് ഫൈനലിൽ ഗബ്രിയേല്‍ ജയിച്ചു.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവമാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്ജുന്, ഭാര്യ സ്നേഹ റെഡ്ഡി, കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്, പി.തിലോത്തമന്, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും മത്സരം കാണാനെത്തിയിരുന്നു.