തിരുവനന്തപുരം: ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്കരിച്ചു. ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്കാരം. ഇന്നലെ ബോധം തെളിഞ്ഞപ്പോൾ അമ്മ ലക്ഷ്മി കുഞ്ഞിനെ തിരക്കിയിരുന്നു. എന്നാൽ ബാലഭാസ്കറിന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. ഇരുവരെയും കാണിച്ചതിന് ശേഷം മാത്രം കുഞ്ഞിനെ സംസ്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ബന്ധുക്കൾ തീരുമാനം മാറ്റുകയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.
തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് അപകടത്തിൽ പെട്ടത്. നട്ടെല്ലിനും എല്ലുകൾക്കും പരിക്കേറ്റ ബാലഭാസ്കറും ഭാര്യയും ഇപ്പോഴും വെന്റിലേറ്ററിലാണ്. ഡ്രൈവർ അർജ്ജുൻ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. കാറിന്റെ മുൻസീറ്റിലായിരുന്നു ബാലഭാസ്കറും മകളും ഇരുന്നിരുന്നത്. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ആദ്യം പുറത്തെടുത്തത് കുഞ്ഞിനെയായിരുന്നു. പൊലീസ് വാഹനത്തിൽ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.