കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡി.എഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ച മാര്‍ച്ച് മൂന്നിന് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ നടന്ന യുഡിഎഫ് ആദ്യ ഘട്ട സീറ്റ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (മാണി), ആര്.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്), സി.എം.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ കക്ഷി നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് എന്നിവരാണ് വിവിധ ഘടക കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മഹാജനയാത്രയുള്ളതിനാല് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല.
മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും നിലവിലുള്ളതിനേക്കാള്‍ ഓരോ സീറ്റ് അധികം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ച തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ച്ച് ഒന്നിന് കോഴിക്കോട് വെച്ചായിരിക്കും മുസ്ലിംലീഗുമായുള്ള ചര്‍ച്ച. മാര്‍ച്ച് മൂന്നിന് എറണാകുളത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളുമായും ചര്‍ച്ച നടത്തും. രണ്ടു യോഗത്തിലും കെപിസിസി പ്രസിഡന്റും പങ്കെടുക്കും. നിലവില്‍ ആര്‍എസ്പിയുടെ കയ്യിലുള്ള കൊല്ലം സീറ്റ് ആര്‍എസ്പിക്ക് തന്നെ നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ആര്‍എസ്പി തന്നെ പ്രഖ്യാപിക്കും. ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജനാധിപത്യ മുന്നണിയാണ്. ഇടതുമുന്നണിയെ പോലെ ഏകാധിപത്യ മുന്നണിയല്ല. ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സമാധാനപരമായ ചര്‍ച്ചയായിരുന്നു ഇന്നത്തേത്. ഒറ്റക്കെട്ടായി ഒരുമിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടും.
മാര്‍ച്ച് മൂന്നോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നാലിന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം ചേരും. ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.