കൊല്ലം: മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീയെ ആശുപത്രിയിൽ ജീവനോടെ കണ്ട് ബന്ധുക്കൾ. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ പതിനഞ്ചിനാണ് നിലമേൽ സ്വദേശിനി ലൈലാ ബീവി (62)യെ ജില്ലാ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ലൈലാബീവി മരിച്ചെന്ന സന്ദേശം ലഭിച്ച ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുമായി എത്തിയപ്പോഴാണ് ലൈലാബീവി ആശുപത്രിയിൽ ജീവനോടെ ഇരിക്കുന്നത് കണ്ടത്.
ചികിത്സയ്ക്ക് ശേഷം കോവിഡ് നെഗറ്റീവായെങ്കിലും കൂട്ടിക്കൊണ്ടു പോകാൻ ബന്ധുക്കൾ എത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ജില്ലാ ആശുപത്രി അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് നൽകി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. ബന്ധുക്കളെത്തി ലൈലാബീവിയെ ആശുപത്രിയിൽ നിന്നും കൂട്ടികൊണ്ട് പോകണമെന്ന് അറിയിക്കുന്നതിന് പകരം ലൈലാബീവി മരിച്ചെന്ന തെറ്റായ വിവരമാണ് ഈസ്റ്റ് പോലീസ് ചടയം മംഗലം പൊലീസിന് കൈമാറിയതെന്നാണ് പരാതി.
ലൈലാ ബീവി മരിച്ചെന്ന വിവരം ചടയമംഗലം പൊലീസാണ് ബന്ധുക്കളെയും വാർഡ് മെമ്പറെയും അറിയിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കത്തും ജമാഅത്തുമായി ബന്ധപ്പെട്ട് സംസ്കാരം നടത്താൻ വേണ്ട ക്രമീകരണങ്ങളും നടത്തിയ ശേഷം വാർഡ് മെമ്പറും ലൈലാബീവിയുടെ ബന്ധുക്കളും ആംബുലൻസുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ലൈലാബീവിയെ ജീവനോടെ കണ്ടത്.
ഗുരുതര പിഴവ് വരുത്തിയ ഈസ്റ്റ് പൊലീസിനെതിരെ നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡൻ്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.